വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. ആഴ്ചകൾ നീണ്ടുനിൽക്കുന്ന വ്യോമ-നാവിക ആക്രമണങ്ങൾക്കാണ് യുഎസ് സൈന്യം സജ്ജമാകുന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആണവ കേന്ദ്രങ്ങൾക്ക് പുറമെ ഇറാന്റെ സുരക്ഷാ-ഭരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ബൃഹത്തായ ആക്രമണ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.(US moves for weeks-long military action in Iran, Trump aims for regime change)
നിലവിൽ അറബിക്കടലിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ് പുറമെ ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുന്നത് “സംഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല കാര്യമായിരിക്കുമെന്ന്” നോർത്ത് കരോലൈനയിലെ ഫോർട്ട് ബ്രാഗിൽ സൈനികരെ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു.
ഒരു കരാറിലെത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക ആക്രമണത്തിന് തുനിഞ്ഞാൽ പശ്ചിമേഷ്യയിലെ യുഎസ് സേനാതാവളങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ജോർദാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്നാണ് ഇറാന്റെ വാദം.
അതിനിടെ, റേസ പഹ്‌ലവി യുഎസ് ഇടപെടലിനെ സ്വാഗതം ചെയ്തു. സുദീർഘമായ ചർച്ചകളേക്കാൾ നല്ലത് സൈനിക ഇടപെടലിലൂടെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാൻ-യുഎസ് പ്രതിനിധികൾക്കിടയിൽ ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് യുഎസിന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത സൈനിക നീക്കങ്ങൾ.



