ജനീവ: ആണവ പദ്ധതികളെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പരിഹാരം തേടിയുള്ള രണ്ടാം ഘട്ട ചർച്ചകൾ നാളെ ജനീവയിൽ നടക്കും. സ്വിസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒമാന്റെ മധ്യസ്ഥതയിലാണ് ഈ നിർണ്ണായക ചർച്ചകൾ നടക്കുന്നത്.(Iran – US nuclear talks in Geneva tomorrow, Iran expects sanctions relief)
പശ്ചിമേഷ്യാ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും, ജാറദ് കുഷ്നറും ചർച്ചകളിൽ പങ്കെടുക്കും. ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തക്ത് റാവൻജി, സാമ്പത്തിക നയതന്ത്ര വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഹമീദ് ഗൻബാരി എന്നിവർ നേതൃത്വം നൽകും. ആണവ പദ്ധതികൾക്ക് പുറമെ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന മറ്റ് പ്രധാന മേഖലകളും ചർച്ചയുടെ പരിധിയിൽ വരുമെന്ന് ഹമീദ് ഗൻബാരി വ്യക്തമാക്കി. ഊർജ്ജ മേഖലയിലെ സഹകരണം, ഖനനവും വിമാന ഇടപാടുകളും, യുഎസ് ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച ധാരണകൾ എന്നിവയാണിത്.
2015-ലെ ആണവ കരാറിൽ നിന്ന് 2018-ൽ ഡോണൾഡ് ട്രംപ് പിന്മാറിയതും തുടർന്ന് ഇറാനുമേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചർച്ചകൾ നടക്കുന്നതിനിടയിലും ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോഡിനെ പശ്ചിമേഷ്യൻ തീരത്തേക്ക് തിരിച്ചുവിട്ട് ട്രംപ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഉപരോധങ്ങളിൽ ഇളവ് ലഭിച്ചാൽ ആണവ പദ്ധതികളിൽ വിട്ടുവീഴ്ചയാകാമെന്നാണ് ഇറാന്റെ പക്ഷം. ഇരുകൂട്ടർക്കും ഗുണകരമായ ഒരു കരാറാണ് ലക്ഷ്യമിടുന്നതെന്ന് മജീദ് തക്ത് റാവൻജി വ്യക്തമാക്കി.



