തിരുവനന്തപുരം: മരണത്തിന് മുൻപിലും അഞ്ച് പേർക്ക് ജീവൻ നൽകി വിടവാങ്ങിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ കരൾ ഇനി ആറുമാസം പ്രായമുള്ള ധ്രിയയിൽ തുടിക്കും (Liver Transplant Success Kerala). പ്രൈമറി ബിലിയറി അത്രേസിയ (Primary Biliary Atresia) എന്ന ഗുരുതര രോഗം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞിരുന്ന ധ്രിയയ്ക്ക് കിംസ്ഹെൽത്തിൽ നടത്തിയ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
വെള്ളിയാഴ്ച രാത്രി 10.30-ന് ആരംഭിച്ച ശസ്ത്രക്രിയ ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അവസാനിച്ചത്. ഏകദേശം എട്ടു മണിക്കൂറോളം നീണ്ട സങ്കീർണ്ണമായ പ്രക്രിയയായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ കരളിന്റെ പ്രവർത്തനം സൂചിപ്പിക്കുന്ന മെറ്റബോളിക് ഘടകങ്ങളിൽ നല്ല പുരോഗതി കാണപ്പെടുന്നുണ്ട്.
മൂന്ന് മാസം പ്രായമുള്ളപ്പോൾ ‘കാസായ്’ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും ധ്രിയയുടെ കരളിന്റെ പ്രവർത്തനം വീണ്ടും മോശമാകുകയായിരുന്നു. കരൾ മാറ്റിവെക്കൽ മാത്രമായിരുന്നു ഏക പോംവഴി.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ-ഷെറിൻ ദമ്പതികളുടെ മകളായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനാണ് ധ്രിയയുടെ രക്ഷകയായത്. ഫെബ്രുവരി ഏഴിന് പള്ളത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിന് വ്യാഴാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ അവയവങ്ങൾ അഞ്ച് പേർക്കാണ് ലഭിച്ചത്.
കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഗ്രീൻ ചാനൽ ഒരുക്കി റോഡ് മാർഗ്ഗം മിന്നൽ വേഗത്തിലാണ് കരൾ തിരുവനന്തപുരത്ത് എത്തിച്ചത്.



