ഡൽഹി : എയർബസ് A320neo വിമാനം ആവശ്യമായ എയർവർത്തിനസ് (Airworthiness) സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്‌ക്ക് ഡിജിസിഎ ഒരു കോടി രൂപ പിഴ ചുമത്തി (Air India Fine). 2025-ൽ നടന്ന നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.
വിമാനത്തിന്റെ സുരക്ഷാക്ഷമത ഉറപ്പുവരുത്തുന്ന എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) കാലാവധി കഴിഞ്ഞിട്ടും എട്ട് വ്യത്യസ്ത റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തി. ഇത് വിമാനയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയായാണ് ഡിജിസിഎ വിലയിരുത്തിയത്. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒരു കോടി രൂപയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അടയ്‌ക്കേണ്ടത്.
അതേസമയം , 2025-ൽ തങ്ങൾ തന്നെയാണ് ഈ വീഴ്ച സന്നദ്ധമായി (Voluntarily) ഡിജിസിഎയെ അറിയിച്ചതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിലവിൽ ഇത്തരം പോരായ്മകളെല്ലാം പരിഹരിച്ചതായും കമ്പനി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകൾക്കും പൈലറ്റുമാരുടെ പരിശീലനത്തിലെ കുറവുകൾക്കും നേരത്തെയും എയർ ഇന്ത്യയ്‌ക്ക് ഡിജിസിഎയിൽ നിന്ന് പിഴകൾ ലഭിച്ചിട്ടുണ്ട്.



