മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങളുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ (Ajit Pawar death). ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് രോഹിത് പവാർ രംഗത്തെത്തിയത്. ഒരു മുതിർന്ന നേതാവ് ഇടപെട്ട് അജിത് പവാറിന്റെ യാത്ര മനഃപൂർവ്വം വൈകിപ്പിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദ്യം ട്രെയിനിൽ നിശ്ചയിച്ചിരുന്ന യാത്ര അവസാന നിമിഷം വിമാന മാർഗ്ഗമാക്കിയത് എന്തിനെന്ന് പരിശോധിക്കണം. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിയിട്ടും വിമാനം പുറപ്പെടാൻ വൈകിയത് ദുരൂഹമാണ്. അപകടത്തിന് തൊട്ടുമുൻപ് വിമാനത്തിലെ സിഗ്നലുകൾ നൽകുന്ന ട്രാൻസ്‌പോണ്ടർ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. പൈലറ്റാണോ ഇത് ചെയ്തതെന്ന കാര്യം അന്വേഷിക്കണം.
വിമാനം പറത്താൻ നിശ്ചയിച്ചിരുന്ന പ്രധാന പൈലറ്റിനെ അവസാന നിമിഷം മാറ്റി. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി എന്നതായിരുന്നു ഇതിന് നൽകിയ വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ വലിയ ചതിയുണ്ടെന്ന് രോഹിത് ആരോപിച്ചു. അപകട സമയത്ത് പൈലറ്റ് ‘മെഡേ’ (Mayday) സന്ദേശം അയക്കാതിരുന്നത് എന്തുകൊണ്ടാണെന്നും റേഡിയോ സിഗ്നലുകൾ ലഭ്യമാകാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസമാണ് ലാൻഡിംഗിനിടെ അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു വീണ് തീപിടിച്ചത്. പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.



