പൂനെ: ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് ശരത് പവാറിനെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു (Sharad Pawar hospitalised). തിങ്കളാഴ്ച ഉച്ചയോടെ ബാരാമതിയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകളും എംപിയുമായ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പമുണ്ട്.
ശ്വാസതടസ്സത്തിന് പുറമെ ചെറിയ ജലദോഷവും അദ്ദേഹത്തിനുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശരത് പവാറിനെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും നിലവിൽ സ്വകാര്യ മുറിയിൽ വിദഗ്ധ നിരീക്ഷണത്തിലാണെന്നും ഡോക്ടർ അഭിജീത് ലോധ അറിയിച്ചു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാരാമതിയിൽ പൊതുപരിപാടികളിൽ പങ്കെടുത്തു വരികയായിരുന്നു. പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ് സൂചന.



