ഓസ്ലോ: ജെഫ്രി എപ്‌സ്റ്റീനുമായുള്ള വഴിവിട്ട ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ നോർവീജിയൻ അംബാസഡർ മോന ജൂൾ രാജിവെച്ചു (Mona Juul Resignation). നയതന്ത്രരംഗത്തെ വിശ്വാസ്യത തകർന്ന സാഹചര്യത്തിലാണ് രാജിയെന്ന് നോർവേ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2019-ൽ ജയിലിൽ മരിച്ച എപ്‌സ്റ്റീൻ, മോന ജൂളിന്റെയും ഭർത്താവ് ടെർജെ ലാർസന്റെയും മക്കൾക്കായി പത്ത് മില്യൺ ഡോളർ (ഏകദേശം 83 കോടി രൂപ) തന്റെ വിൽപ്പത്രത്തിൽ മാറ്റിവെച്ചുവെന്ന റിപ്പോർട്ടുകളാണ് അന്വേഷണത്തിന് വഴിവെച്ചത്.
1990-കളിലെ ചരിത്രപരമായ ഇസ്രായേൽ-പലസ്തീൻ സമാധാന ചർച്ചകളിൽ (ഓസ്ലോ ഉടമ്പടി) നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് മോന ജൂൾ. അത്രമേൽ സ്വാധീനമുള്ള ഉദ്യോഗസ്ഥയ്ക്ക് എപ്‌സ്റ്റീനുമായുള്ള ബന്ധം നോർവേ സർക്കാരിനെ പ്രതിരോധത്തിലാക്കി. എപ്‌സ്റ്റീനുമായുള്ള ബന്ധം ഗുരുതരമായ വീഴ്ചയാണെന്നും വിശ്വാസ്യത വീണ്ടെടുക്കാൻ രാജി അനിവാര്യമാണെന്നും നോർവേ വിദേശകാര്യ മന്ത്രി എസ്പൻ ബാർത്ത് ഐഡ് പ്രതികരിച്ചു.
എപ്‌സ്റ്റീനുമായുള്ള ബന്ധം പ്രധാനമായും ഭർത്താവിന്റേതാണെന്നും താൻ ചില വ്യക്തിപരമായ കൂടിക്കാഴ്ചകൾ മാത്രമേ നടത്തിയിട്ടുള്ളൂ എന്നുമാണ് മോന ജൂൾ നൽകുന്ന വിശദീകരണം. എങ്കിലും നയതന്ത്ര പ്രതിനിധിയെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയിൽ തനിക്ക് വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചു.
നോർവീജിയൻ രാജകുമാരി മെറ്റെ-മാരിറ്റും മുൻ പ്രധാനമന്ത്രി തോർബ്‌ജോൺ ജാഗ്ലാൻഡും എപ്‌സ്റ്റീൻ ബന്ധത്തിന്റെ നിഴലിലായതോടെ നോർവേയിലെ രാഷ്ട്രീയ-രാജകുടുംബ വൃത്തങ്ങളിൽ കടുത്ത അസ്വസ്ഥത പുകയുകയാണ്.



