ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഹുൽ ഗാന്ധിയുടെ പ്രചാരണ പങ്കാളിത്തത്തെ ചൊല്ലി ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ അസ്വാരസ്യം. ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തണമെന്ന ഡിഎംകെയുടെ ആവശ്യത്തോട് രാഹുൽ ഗാന്ധി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.(Tamil Nadu elections, Rahul Gandhi’s absence is a matter of debate)
ഏപ്രിൽ 15-ന് സേലത്ത് ഡിഎംകെ സംഘടിപ്പിക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിലേക്ക് രാഹുൽ ഗാന്ധിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇത് ഡിഎംകെ നേതൃത്വത്തെ വലിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സഖ്യകക്ഷിയായ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ വിട്ടുനിൽക്കുന്നത് അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന് ഡിഎംകെ ഭയപ്പെടുന്നു. ബിജെപിയുടെ ദേശീയ നേതാക്കൾ സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ.

