പുതുച്ചേരി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രിയും ബിജെപി പുതുച്ചേരി തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായ മൻസുഖ് മാണ്ഡവ്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.പി. രാമലിംഗം എന്നിവർ ചേർന്നാണ് ശനിയാഴ്ച പത്രിക പ്രകാശനം ചെയ്തത്.(BJP Releases Manifesto For Puducherry Assembly Elections)
കഴിഞ്ഞ അഞ്ച് വർഷമായി പുതുച്ചേരിയിൽ എൻഡിഎ സർക്കാരാണ് അധികാരത്തിലുള്ളതെന്നും അടുത്ത തിരഞ്ഞെടുപ്പിലും എൻഡിഎ തന്നെ സർക്കാർ രൂപീകരിക്കുമെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനത്തിനും വികസനത്തിനുമായി ബിജെപി പ്രവർത്തിക്കുമെന്നും ‘ഡബിൾ എഞ്ചിൻ’ സർക്കാർ ഇവിടെ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
പുതുച്ചേരിയുടെ വികസന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. രാഷ്ട്രീയ നിയന്ത്രണത്തിലാണ് അവർക്ക് കൂടുതൽ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. എതിർകക്ഷികൾ പുതുച്ചേരിയെ ഒരു ‘എടിഎം’ ആയി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ ഇഷ്ടം കേൾക്കുന്നതിന് പകരം ഡൽഹിയിലെ ഹൈക്കമാൻഡ് പുതുച്ചേരി ഭരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

