ദുബായ്: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംറയുടെ കുപ്രസിദ്ധമായ ‘സ്ലോവർ ബോൾ’ വിദ്യ പഠിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി യുഎഇ പേസർ സഹൂർ ഖാൻ (Zahoor Khan Jasprit Bumrah Slower Ball Claim). പാകിസ്ഥാൻ വംശജനായ സഹൂർ ഖാന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 2019-ൽ യുഎഇയിൽ നടന്ന ഐപിഎൽ കാലത്താണ് ബുംറയ്ക്ക് താൻ ഈ വിദ്യ കൈമാറിയതെന്ന് സഹൂർ അവകാശപ്പെടുന്നു.
ഐപിഎൽ യുഎഇയിൽ നടന്ന സമയത്ത് മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളറായിരുന്നു സഹൂർ ഖാൻ. അന്ന് നടന്ന ഒരു മത്സരത്തിൽ ബുംറയും ട്രെന്റ് ബോൾട്ടും ധാരാളം റൺസ് വഴങ്ങിയിരുന്നു. തൊട്ടടുത്ത ദിവസത്തെ പരിശീലനത്തിനിടെയാണ് ബൗളിംഗ് ആക്ഷനിൽ മാറ്റം വരുത്താതെ എങ്ങനെ സ്ലോവർ ബോളുകൾ എറിയാം എന്നതിനെക്കുറിച്ച് താൻ ബുംറയുമായി സംസാരിച്ചതെന്ന് സഹൂർ പറയുന്നു. ടി10 ലീഗിലെ തന്റെ പ്രകടനം കണ്ട് സഹീർ ഖാനും റോബിൻ സിംഗിനും തന്നെ നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുംറയെ ഞെട്ടിച്ച ‘ഗ്രിപ്പ്’
“ഒരേ ആക്ഷനിൽ, ഒരേ ഗ്രിപ്പിൽ എങ്ങനെ സ്ലോവർ ബോൾ എറിയാമെന്ന് ബുംറ എന്നോട് ചോദിച്ചു. അടുത്ത പ്രാക്ടീസിൽ കാണിച്ചുതരാമെന്ന് ഞാൻ പറഞ്ഞു. നെറ്റ്‌സിൽ ഞാൻ എറിഞ്ഞ സ്ലോവർ ബൗൺസർ കണ്ട് അന്നത്തെ മുംബൈ കോച്ച് ഷെയ്ൻ ബോണ്ടും മഹേല ജയവർധനയും അത്ഭുതപ്പെട്ടു. പിന്നാലെ ബുംറ അടുത്തെത്തി ഗ്രിപ്പ് കാണിച്ചുതരാൻ ആവശ്യപ്പെട്ടു. ബുംറ അത് പരീക്ഷിക്കുകയും ഇതൊരു ‘നെക്സ്റ്റ് ലെവൽ’ കാര്യമാണെന്ന് പറയുകയും ചെയ്തു” – സഹൂർ ഖാൻ വീഡിയോയിൽ പറഞ്ഞു.
ലോകോത്തര ബൗളറായ ബുംറയെപ്പോലൊരു താരം തന്നോട് ഉപദേശം തേടിയതിൽ സന്തോഷമുണ്ടെന്നും സഹൂർ പറഞ്ഞു. ബുംറ നേരത്തെയും സ്ലോവർ ബോളുകൾ എറിയാറുണ്ടായിരുന്നുവെങ്കിലും തന്റെ രീതി അദ്ദേഹത്തിന് പുതിയൊരു അനുഭവമായിരുന്നുവെന്നാണ് സഹൂറിന്റെ വാദം. നിലവിൽ യുഎഇ ദേശീയ ടീമിലെ പ്രധാന താരമാണ് സഹൂർ ഖാൻ.

