ലോസ് ആഞ്ചലസ്: തെക്കൻ കാലിഫോർണിയയിൽ ശക്തമായ കാറ്റിൽ അതിവേഗം പടരുന്ന കാട്ടുതീയെത്തുടർന്ന് നിരവധി പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവും ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പൊട്ടിപ്പുറപ്പെട്ട ‘സ്പ്രിംഗ്സ് ഫയർ’ വൈകുന്നേരത്തോടെ ഏകദേശം 14 ചതുരശ്ര കിലോമീറ്റർ പ്രദേശം വിഴുങ്ങി.(Wildfires rage in Southern California, Evacuation orders issued)
റിവർസൈഡ് കൗണ്ടിയിലെ മോറെനോ വാലിക്ക് കിഴക്ക് ഭാഗത്താണ് തീപിടുത്തമുണ്ടായത്. ജനസാന്ദ്രത കുറവാണെങ്കിലും ജനവാസ മേഖലയായ ഇവിടെ നിന്ന് എത്ര കുടുംബങ്ങളെ ഒഴിപ്പിച്ചു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ കണക്കുകൾ ലഭ്യമല്ല. ഏകദേശം രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള മോറെനോ വാലി നഗരം ലോസ് ആഞ്ചലസിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്.
കാട്ടുതീയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അധികൃതർ അന്വേഷണം തുടരുകയാണ്. മേഖലയിൽ വീശുന്ന ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ശക്തമായ കാറ്റും പുകയും അയൽ നഗരങ്ങളിലേക്ക് പടരുന്നത് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പുകയുടെ മണവും കാഴ്ചയും കാരണം നിരന്തരമായി അന്വേഷണങ്ങൾ വരുന്നുണ്ട് എന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി വക്താക്കൾ അറിയിച്ചു.
ശനിയാഴ്ച ഉച്ചവരെ സാൻ ബെർണാർഡിനോ, റിവർസൈഡ് കൗണ്ടി എന്നിവിടങ്ങളിൽ വിൻഡ് അഡ്വൈസറി പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുണ്ട്. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്.

