റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കൂടിക്കാഴ്ച നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും തമ്മിലാണ് ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം സംയുക്തമായി നേരിടുമെന്ന പ്രതിരോധ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.(West Asian conflict, Saudi Defense Minister meets Asim Munir)
സൗദിയിലെ എംപ്റ്റി ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്ന ഷെയ്ബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച റിയാദിലെ യുഎസ് എംബസിക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ചെറിയ രീതിയിൽ തീപിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട കരാർ പ്രകാരം ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ തടയാൻ സ്വീകരിക്കേണ്ട സംയുക്ത നടപടികളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.

