കീവ്: നാലു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നിർണ്ണായകമായ മൂന്നാം റൗണ്ട് ത്രികക്ഷി ചർച്ചകൾക്ക് ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ തുടക്കമാകും. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, റഷ്യൻ പ്രതിനിധികൾ പങ്കെടുക്കും. എന്നാൽ, ചർച്ചകൾക്ക് മുന്നോടിയായി യുക്രെയ്നിലെ ഊർജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യ വൻതോതിലുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി.(Volodymyr Zelenskyy says Russian move targeting power plants)
റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ൻ പ്രദേശങ്ങളെ സംബന്ധിച്ചാകും പ്രധാന ചർച്ച. ഡോൺബാസ് മേഖല പൂർണ്ണമായും വിട്ടുനൽകണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. ജൂൺ മാസത്തിനുള്ളിൽ സമാധാന കരാറിലെത്താനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്.
യുക്രെയ്ൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി റുസ്തം ഉമറോവ്, ഇന്റലിജൻസ് ചീഫ് കിറിലോ ബുദാനോവ് എന്നിവർ യുക്രെയ്ൻ സംഘത്തെ നയിക്കുമ്പോൾ, പുട്ടിന്റെ സഹായി വ്ളാഡിമിർ മെഡിൻസ്‌കിയാണ് റഷ്യൻ സംഘത്തിന് നേതൃത്വം നൽകുന്നത്. അതിശൈത്യം തുടരുന്നതിനിടയിൽ യുക്രെയ്നിലെ പവർ ഗ്രിഡുകൾ തകർത്ത് ജനജീവിതം ദുസ്സഹമാക്കാനാണ് മോസ്കോയുടെ നീക്കമെന്ന് സെലെൻസ്കി ആരോപിച്ചു.



