പടിഞ്ഞാറൻ ഇറാനിലെ ഹമദാൻ നഗരത്തിലുള്ള ജനവാസ മേഖലകൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു (US Israel Attack Hamadan Iran). ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലേക്ക് മിസൈലുകൾ പതിച്ചത്. സൈനിക കേന്ദ്രങ്ങൾക്കപ്പുറം സാധാരണക്കാർ താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായത് ഇറാൻ ജനതയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരുന്ന വ്യോമാക്രമണം ഇപ്പോൾ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഹമദാൻ നഗരത്തിലെ സാംസ്കാരിക പ്രാധാന്യമുള്ള ഇടങ്ങൾക്കും കെട്ടിടങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. മീനാബിലെ സ്കൂൾ ആക്രമണത്തിന് പിന്നാലെ സാധാരണക്കാർക്ക് നേരെയുണ്ടാകുന്ന ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

