ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ (Minab) പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ (US Investigation Iran School Strike). ശനിയാഴ്ച നടന്ന ആക്രമണത്തിൽ 150 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ യുഎസ് സൈന്യത്തിന് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെങ്കിലും, പ്രാഥമിക തെളിവുകൾ അമേരിക്കൻ ഭാഗത്തേക്ക് വിരൽ ചൂണ്ടുന്നതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന്റെ ആദ്യ ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്. ഇസ്രായേൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടപ്പോൾ, അമേരിക്കൻ സേന തെക്കൻ മേഖലയിലെ നാവിക-മിസൈൽ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. മിനാബിലെ സ്കൂൾ തകർക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മനഃപൂർവ്വം സാധാരണക്കാരെ ലക്ഷ്യം വെക്കാറില്ലെന്നും സ്കൂൾ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.
സ്കൂളുകൾക്കോ ആശുപത്രികൾക്കോ നേരെ ബോധപൂർവ്വം ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണ്. ആക്രമണത്തിൽ യുഎസ് പങ്ക് സ്ഥിരീകരിക്കപ്പെട്ടാൽ, പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക ഇടപെടലുകളുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവമായി ഇത് മാറും. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവസംസ്കാര ചടങ്ങുകൾ ഇറാനിയൻ ടെലിവിഷൻ സംപ്രേക്ഷണം ചെയ്തിരുന്നു. വിലാപയാത്രയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
Summary: U.S. military investigators believe it is likely that American forces were responsible for a strike on a girls’ school in Minab, Iran, which killed approximately 150 children on Saturday.

