പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ മേഖലയിലേക്ക് അയച്ചു (US-Iran Conflict). ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ജനീവയിൽ നടക്കാനിരിക്കെയാണ് യുഎസിന്റെ ഈ ശക്തമായ സൈനിക നീക്കം.
ഇറാനെ ലക്ഷ്യമാക്കി യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും പുറപ്പെട്ടു. ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് (USS Gerald R. Ford) കരീബിയൻ കടലിൽ നിന്നും ഇറാൻ ലക്ഷ്യമാക്കി പുറപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയിൽ തമ്പടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ സൈനിക സന്നാഹവുമായി ജെറാൾഡ് ആർ ഫോർഡ് എത്തുന്നത്. ഇറാനുമായി പുതിയ കരാറിൽ എത്തിയില്ലെങ്കിൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വിമാനവാഹിനിക്കപ്പലുകൾ അയക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്കിൽ യുഎസ് പതാകയുള്ള കപ്പൽ ഇറാൻ തടയാൻ ശ്രമിച്ചതും, യുഎസ്എസ് എബ്രഹാം ലിങ്കണിന് സമീപമെത്തിയ ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടതും മേഖലയിൽ വലിയ പിരിമുറുക്കം സൃഷ്ടിച്ചിരുന്നു. ജനീവയിൽ ഇറാനുമായി ചർച്ചകൾ നടക്കാനിരിക്കെ അമേരിക്ക നടത്തുന്ന ഈ സൈനിക നീക്കം സമ്മർദ്ദതന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമം തുടരുകയാണ്.



