ധാക്ക: അമേരിക്കൻ വിപണിയിലേക്കുള്ള ബംഗ്ലാദേശ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ വാണിജ്യ കരാറിൽ ഒപ്പുവച്ചു. ബംഗ്ലാദേശിന് വേണ്ടി വാണിജ്യ ഉപദേഷ്ടാവ് ഷെയ്ഖ് ബഷീർ ഉദ്ദീനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുർ റഹ്മാനും കരാറിൽ ഒപ്പിട്ടപ്പോൾ, അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പങ്കെടുത്തു.(US-Bangladesh trade deal finalized, signed)
ഏകദേശം 2,500 ബംഗ്ലാദേശി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ രഹിതമോ കുറഞ്ഞ തീരുവയോ അനുവദിക്കും. ഇതിന് പകരമായി 4,400 അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ബംഗ്ലാദേശും സമാനമായ ഇളവുകൾ നൽകും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തിയും ആർട്ടിഫിഷ്യൽ ഫൈബറും ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ യുഎസ് വിപണിയിലേക്ക് കയറ്റിയയക്കുമ്പോൾ പൂജ്യം ശതമാനം നികുതി മാത്രമേ ഈടാക്കൂ. ഇത് ബംഗ്ലാദേശിന്റെ ഗാർമെന്റ്സ് മേഖലയ്ക്ക് വലിയ കരുത്താകും.
ഫാർമസ്യൂട്ടിക്കൽസ്, ഫിഷറീസ്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും നാമമാത്രമായ തീരുവ മാത്രമേ ഈടാക്കുകയുള്ളൂ. അമേരിക്കൻ വിപണിയിലെ വിഹിതത്തിനായി മത്സരിക്കുന്ന മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഓരോ രാജ്യത്തിന്റെയും തീരുവ നിരക്കുകളിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയുടെ പരസ്പര തീരുവ 18 ശതമാനമാണ്, ഇത് ബംഗ്ലാദേശിന്റേതിനേക്കാൾ അല്പം കുറവായതിനാൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണിയിൽ നേരിയ മുൻതൂക്കം ലഭിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും നിരക്ക് ഇപ്പോൾ 19 ശതമാനമാണ്. വിയറ്റ്നാം, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് ഏകദേശം 20 ശതമാനമാണ് തീരുവ ഈടാക്കുന്നത്. അതേസമയം, ചൈനയുടെ കാര്യത്തിൽ ഇത് ഗണ്യമായി ഉയർത്തി 30 ശതമാനത്തോളം എത്തിച്ചിട്ടുണ്ട്.



