ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുൻ മേധാവി ഖാസിം സുലൈമാനിയുടെ കുടുംബാംഗങ്ങളെ കാലിഫോർണിയയിൽ വെച്ച് എഫ്ബിഐ (FBI) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് (Qasem Soleimani Relatives Arrested US). ഇവരുടെ സ്ഥിരതാമസത്തിനുള്ള അനുമതി (Permanent Residency) റദ്ദാക്കിയതായും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. സുലൈമാനിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയാണ് യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി അമേരിക്കയിൽ താമസിച്ചുവരികയായിരുന്ന ഇവരുടെ വിസ നടപടികളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് നടപടി.
ഇറാൻ ഭരണകൂടവുമായും സൈനിക വിഭാഗങ്ങളുമായും ഇവർക്ക് ഇപ്പോഴും ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഗ്രീൻ കാർഡുകൾ റദ്ദാക്കിയത്. അതേസമയം , തങ്ങൾക്ക് ഖാസിം സുലൈമാനിയുടെ രാഷ്ട്രീയവുമായോ സൈനിക പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു.
2020-ൽ ബാഗ്ദാദിൽ വെച്ച് അമേരിക്കൻ ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. നിലവിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇറാന്റെ ഉന്നത നേതാക്കളുടെ ബന്ധുക്കൾക്കെതിരെ അമേരിക്ക നീക്കം നടത്തുന്നത്. അറസ്റ്റിലായവരെ ഉടൻ തന്നെ ഇറാനിലേക്ക് നാടുകടത്താനുള്ള (Deportation) നടപടികൾ ആരംഭിച്ചതായി യുഎസ് വക്താവ് അറിയിച്ചു.

