ഷാൻക്സി: ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ നടന്ന പൊതുപ്രദർശനത്തിനിടെ ഹ്യൂമനോയിഡ് റോബോട്ട് കുട്ടിയുടെ മുഖത്തടിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാർച്ച് 21-ന് നടന്ന നൃത്തപ്രദർശനത്തിനിടെയാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത് (Unitree G1 Robot Slap Child China). റോബോട്ടിന്റെ കൈകൾ വീശുന്നതിനിടെ സമീപത്തു നിന്ന ആൺകുട്ടിയുടെ മുഖത്ത് തട്ടുകയായിരുന്നു.
ചൈനീസ് കമ്പനിയായ ‘യൂണിട്രീ റോബോട്ടിക്സ്’ വികസിപ്പിച്ച G1 ഹ്യൂമനോയിഡ് മോഡലാണ് അപകടമുണ്ടാക്കിയത്. ഏകദേശം 35 കിലോ ഭാരമുള്ള ഈ റോബോട്ടിന് 13,500 ഡോളറാണ് വില. ഗവേഷണത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രദർശനത്തിനിടെ റോബോട്ട് കറങ്ങുന്നതിനും ചവിട്ടുന്നതിനുമിടെയാണ് കുട്ടിയുടെ മുഖത്ത് കൈകൾ പതിച്ചത്. ഉടൻ തന്നെ സംഘാടകർ ഇടപെട്ട് റോബോട്ടിനെ പിടിച്ചുമാറ്റിയെങ്കിലും അത് തന്റെ പ്രോഗ്രാം ചെയ്ത നൃത്തം തുടർന്നുകൊണ്ടിരുന്നു.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ റോബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ലോഹം കൊണ്ടുള്ള റോബോട്ടിന്റെ അടി കുട്ടികൾക്ക് കടുത്ത വേദനയുണ്ടാക്കുമെന്നും പൊതുസ്ഥലങ്ങളിൽ ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ വേണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. ഇതിന് മുൻപും യൂണിട്രീ റോബോട്ടുകൾ ഇത്തരത്തിൽ അപകടങ്ങൾ വരുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം ഒരു റോബോട്ട് അതിന്റെ ഉടമയെത്തന്നെ ചവിട്ടിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, മക്കാവുവിൽ ഒരു വൃദ്ധയെ ഭയപ്പെടുത്തിയതിനെത്തുടർന്ന് റോബോട്ടിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Robot uprising also start small, maybe a slap here, a kick there. All to desensitize humans.
— The Great Translation Movement 大翻译运动 (@TGTM_Official) March 22, 2026

