വാഷിങ്ടൺ: ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ച സമാപിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ഇറാൻ ആണവ പദ്ധതിയുമായിരുന്നു മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലെ പ്രധാന അജണ്ടകൾ. ഇറാനുമായി ഒരു പുതിയ നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു.(Trump – Netanyahu meeting concludes, Trump wants to continue talks with Iran)
ഇറാനുമായി നിലവിൽ നടക്കുന്ന പരോക്ഷ ചർച്ചകൾ തുടരണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഒരു കരാറിലെത്താൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് താൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
എന്നാൽ, നയതന്ത്രം പരാജയപ്പെട്ടാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്. രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കുന്ന കാര്യം പരിഗണനയിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ഏത് കരാറിലും ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്കായിരിക്കണം പ്രഥമ പരിഗണനയെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ എന്ന സമാധാന സംരംഭത്തിൽ ഇസ്രായേൽ ഔദ്യോഗികമായി ചേർന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇസ്ലാമിക വിപ്ലവ വിജയത്തിന്റെ വാർഷികാഘോഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തന്റെ നിലപാട് വ്യക്തമാക്കി. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നും ഏത് തരം പരിശോധനയ്ക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ ആണവ പദ്ധതികളിൽ നിയന്ത്രണം കൊണ്ടുവരാൻ ഇറാൻ തയ്യാറാണ്. മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ച ചെയ്യണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളി. ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്.



