ദക്ഷിണ തായ്‌ലൻഡിലെ ഹാറ്റ് യായ് ജില്ലയിലുള്ള സ്കൂളിൽ തോക്കുധാരിയായ യുവാവ് അതിക്രമിച്ചു കയറി വെടിയുതിർക്കുകയും വിദ്യാർത്ഥികളെ ബന്ദിയാക്കുകയും ചെയ്തു (Thailand School Shooting). മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ പോലീസ് പ്രതിയെ വെടിവെച്ച് പിടികൂടി. ഹാറ്റ് യായ് ജില്ലയിലെ പാതോങ് പ്രാതൻ ഖിരിവാട്ട് സ്കൂളിലാണ് സംഭവം നടന്നത്. 18 വയസ്സുകാരനായ യുവാവാണ് ആക്രമണം നടത്തിയത്. സ്കൂളിൽ അതിക്രമിച്ചു കയറിയ ഇയാൾ തുരുതുരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെയ്പ്പിൽ ഒരു സ്ത്രീക്കും പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുമടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയരായി. സ്കൂളിലെ നിരവധി വിദ്യാർത്ഥികളെയും അധ്യാപകരെയും ഇയാൾ ബന്ദികളാക്കി വച്ചിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഇവരെല്ലാവരും സുരക്ഷിതരായി പുറത്തെത്തി.
ആക്രമണത്തിന് മുമ്പ് പ്രതി സ്വന്തം വീട്ടിൽ വെച്ച് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതായും ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഒടുവിൽ കാലിന് വെടിയേറ്റ പ്രതിയെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.



