ബാങ്കോക്ക്: തായ്ലൻഡിലെ ക്രാബിയിലുള്ള ഒരു ഹോട്ടലിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികൾക്ക് ഉണ്ടായ അനുഭവം കേട്ടാൽ ആരും ഒന്ന് വിറച്ചുപോകും. പുലർച്ചെ അഞ്ച് മണിയോടെ ഉറക്കത്തിനിടയിൽ കഴുത്തിലൂടെ തണുത്ത എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്നതായി തോന്നിയാണ് യുവതി ഉണർന്നത് (Thailand Hotel Snake Incident). നോക്കിയപ്പോൾ കണ്ടത് ഒരു കൂറ്റൻ കരിമൂർഖൻ പാമ്പിനെ.
പേടിച്ചുവിറച്ച യുവതി നിലവിളിച്ചുകൊണ്ട് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു. ആദ്യം എന്തോ ദുസ്വപ്നം കാണുകയാണെന്ന് കരുതിയ പങ്കാളി, പാമ്പിന്റെ ചീറ്റൽ കേട്ടതോടെയാണ് സംഗതി ഗൗരവമാണെന്ന് മനസ്സിലാക്കിയത്. ഉടൻ തന്നെ ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയും വൈൽഡ് ലൈഫ് ഹാൻഡ്ലർമാർ എത്തി കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടുകയുമായിരുന്നു. ഏകദേശം അഞ്ച് അടി നീളമുള്ള പാമ്പിനെ പിന്നീട് കാട്ടിൽ തുറന്നുവിട്ടു.
വാതിലിനടിയിലെ ചെറിയ വിടവിലൂടെയാകാം പാമ്പ് മുറിക്കുള്ളിൽ കടന്നതെന്നാണ് നിഗമനം. ഭാഗ്യവശാൽ ആർക്കും പാമ്പ് കടിയേറ്റില്ലെങ്കിലും ഈ സംഭവം തങ്ങളെ വല്ലാതെ ഭയപ്പെടുത്തിയെന്ന് ദമ്പതികൾ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള റിസോർട്ടുകളിൽ താമസിക്കുമ്പോൾ വാതിലുകളും ജനലുകളും കൃത്യമായി അടച്ചിടണമെന്ന് അധികൃതർ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. തായ്ലൻഡിൽ ഇരുന്നൂറിലധികം ഇനം പാമ്പുകളുണ്ടെന്നും അതിൽ അറുപതോളം ഇനങ്ങൾ വിഷമുള്ളതാണെന്നുമാണ് കണക്കുകൾ.

