ധാക്ക: ബംഗ്ലാദേശിന്റെയും അവിടുത്തെ ജനതയുടെയും താൽപ്പര്യങ്ങൾക്കായിരിക്കും വിദേശനയത്തിൽ പ്രഥമ പരിഗണനയെന്ന് ബിഎൻപി അധ്യക്ഷൻ താരിഖ് റഹ്മാൻ (Tarique Rahman BNP Bangladesh). തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിലാണ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.
ഏതെങ്കിലും ഒരു രാജ്യത്തേക്ക് മാത്രമായി ബംഗ്ലാദേശിന്റെ സൗഹൃദം പരിമിതപ്പെടുത്തില്ല. ഇന്ത്യ, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി തുല്യമായ ബന്ധം നിലനിർത്താനാണ് ആഗ്രഹിക്കുന്നത്. മറ്റൊരു രാജ്യത്തെയും ‘യജമാനരാജ്യമായി’ കണക്കാക്കില്ലെന്നും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം , പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ ബിഎൻപി നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ ഇന്ത്യയുമായുള്ള ബന്ധം അല്പം ഉലഞ്ഞിരുന്നു. എന്നാൽ താരിഖ് റഹ്മാന്റെ വിജയത്തെ പ്രധാനമന്ത്രി മോദി നേരിട്ട് അഭിനന്ദിച്ചതും ഇരുനേതാക്കളും ഫോണിൽ സംസാരിച്ചതും ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ്. താരിഖിന്റെ മാതാവ് ഖാലിദ സിയയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ അയച്ചതിലൂടെ ഇന്ത്യയും ബിഎൻപിയുമായുള്ള സഹകരണത്തിന് തുടക്കമിട്ടിരുന്നു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും പ്രാദേശിക സുരക്ഷയിലും ബിഎൻപി ഇന്ത്യയുമായി സഹകരിക്കുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.



