ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ചെയർമാൻ താരിഖ് റഹ്മാൻ (Tarique Rahman Bangladesh First Policy). ബംഗ്ലാദേശിന്റെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായിരിക്കും വിദേശനയത്തിൽ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. “ബംഗ്ലാദേശ് ഫസ്റ്റ്” എന്ന നയമായിരിക്കും ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ തന്റെ സർക്കാർ സ്വീകരിക്കുകയെന്ന് അദ്ദേഹം ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബംഗ്ലാദേശിലെ 13-ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 300-ൽ 212 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം അധികാരത്തിലെത്തുന്നത്. ഫെബ്രുവരി 17-ന് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പരമാധികാരം സംരക്ഷിച്ചും പരസ്പര ബഹുമാനം നിലനിർത്തിയുമായിരിക്കും അന്താരാഷ്ട്ര ബന്ധങ്ങൾ രൂപപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം നിലനിർത്താനാണ് ബിഎൻപി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം നിയമപരമായ നടപടികളിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, ബിഎൻപി നേതാവ് ഹുമയൂൺ കബീർ താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായും എന്നാൽ രാജ്യത്തെ സാമ്പത്തിക സ്ഥിരത വീണ്ടെടുക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും വ്യക്തമാക്കി. മമത ബാനർജി ഉൾപ്പെടെയുള്ള പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
Summary: Following BNP’s landslide victory in the 2026 Bangladesh elections, chief Tarique Rahman emphasized a “Bangladesh First” foreign policy, prioritizing national interests in ties with India.



