കയ്റോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ആശുപത്രിക്ക് നേരെ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) നടത്തിയ ഡ്രോൺ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു (Sudan Hospital Attack 2026). വൈറ്റ് നൈൽ പ്രവിശ്യയിലെ അൽ-ജബലൈൻ ആശുപത്രിക്ക് നേരെ വ്യാഴാഴ്ചയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഏഴ് മെഡിക്കൽ സ്റ്റാഫുകളും ഉൾപ്പെടുന്നു. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നടക്കുന്നതിനിടെയാണ് ഈ ക്രൂരത അരങ്ങേറിയതെന്ന് ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ (MSF) അറിയിച്ചു.
രണ്ട് ഡ്രോൺ ആക്രമണങ്ങളാണ് ആശുപത്രിക്ക് നേരെയുണ്ടായത്. ആക്രമണത്തിൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററും പ്രസവ വാർഡും പൂർണ്ണമായും തകർന്നു. ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരെ 80 കിലോമീറ്റർ അകലെയുള്ള കോസ്റ്റിയിലെ ആശുപത്രിയിലേക്ക് മാറ്റി. വൈറ്റ് നൈൽ പ്രവിശ്യയുടെ തലസ്ഥാനമായ റബാക്കിലെ മെഡിക്കൽ സപ്ലൈ ഡിപ്പോയ്ക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
2023 ഏപ്രിലിൽ സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ഇരുനൂറിലധികം ആക്രമണങ്ങളിൽ ഒടുവിലത്തേതാണിത്. കഴിഞ്ഞ മാസം പടിഞ്ഞാറൻ ഡാർഫറിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 കുട്ടികളടക്കം 70 പേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ പൂർണ്ണമായും തകർച്ചയുടെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ആശുപത്രികൾക്കും മെഡിക്കൽ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും സുഡാൻ ഡോക്ടേഴ്സ് നെറ്റ്വർക്കും ആവശ്യപ്പെട്ടു. മൂന്ന് വർഷത്തോളമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ 40,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് മാനുഷിക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
Story Summary:
Ten people, including seven medical staff, were killed in a drone attack by Sudan’s paramilitary Rapid Support Forces (RSF) on Al-Jabalain Hospital in White Nile province. The attack, which hit the operating theater and maternity ward during a vaccination campaign, left 19 others injured. Since the conflict began in April 2023, over 200 health facilities have been targeted, further crippling Sudan’s healthcare system. Humanitarian groups have condemned the ongoing violence, which has claimed over 40,000 lives.

