വാഷിംഗ്ടൺ: അന്തരിച്ച ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പ്രചരിച്ച ചിത്രങ്ങളിൽ വിശദീകരണവുമായി കുടുംബ പ്രതിനിധികൾ (Stephen Hawking Epstein Files). വിവാദ ചിത്രത്തിൽ ഹോക്കിംഗിന്റെ ഇരുവശത്തുമായി നിൽക്കുന്ന സ്ത്രീകൾ അദ്ദേഹത്തിന്റെ ദീർഘകാല പരിചാരകരായിരുന്നുവെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
2006-ൽ സെന്റ് തോമസിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ശാസ്ത്ര സിമ്പോസിയത്തിനിടെ എടുത്തതാണ് ഈ ചിത്രം. ക്വാണ്ടം പ്രപഞ്ചശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണം നടത്താനാണ് ഹോക്കിംഗ് അവിടെ എത്തിയത്.ഹോക്കിംഗിന് 24 മണിക്കൂറും വൈദ്യസഹായം ആവശ്യമായതിനാൽ യുകെയിൽ നിന്നുള്ള അദ്ദേഹത്തിന്റെ സ്ഥിരം പരിചാരകർ എപ്പോഴും കൂടെയുണ്ടായിരുന്നു. ചിത്രത്തിലുള്ളത് അവരാണെന്നും മറ്റേതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ അസംബന്ധമാണെന്നും കുടുംബം വ്യക്തമാക്കി.
എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസ് സന്ദർശിച്ച 21 പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഹോക്കിംഗ്. എന്നാൽ അവിടെ നടന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നതിന് യാതൊരു തെളിവുമില്ല.
അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള ഏതൊരു സൂചനയും തെറ്റാണെന്ന് ഹോക്കിംഗിന്റെ കുടുംബം ഡെയ്‌ലി മെയിലിനോട് പ്രതികരിച്ചു. ശാസ്ത്രീയ ചർച്ചകൾക്കായി എത്തിയ ഹോക്കിംഗിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Story Summary: Clarifications have emerged regarding Stephen Hawking’s appearance in the Jeffrey Epstein files. Reports confirm that the women seen with Hawking in the photos were his long-term caregivers from the UK, who provided 24-hour medical support. His family dismissed any suggestions of inappropriate behavior as “absurd,” noting that the photos were taken during a 2006 science symposium in St. Thomas.

