ഓറഞ്ച്ബർഗ്: സൗത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു (SC State University Shooting,). യൂണിവേഴ്സിറ്റി റസിഡൻഷ്യൽ കോംപ്ലക്സിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങളോ പരിക്കേറ്റയാളുടെ ആരോഗ്യനിലയോ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഓറഞ്ച്ബർഗിലെ കാമ്പസ് ഉടൻ തന്നെ അടച്ചുപൂട്ടി. വിദ്യാർത്ഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ നിർദ്ദേശം നൽകി. നാല് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പോലീസ് പരിശോധനയ്ക്കും ശേഷമാണ് കാമ്പസിലെ ലോക്ക്ഡൗൺ പിൻവലിച്ചത്.
പോലീസ് സംഘം സ്ഥലത്ത് തമ്പടിച്ച് വിശദമായ പരിശോധന നടത്തിവരികയാണ്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് യൂണിവേഴ്സിറ്റിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ വിദ്യാർത്ഥികളോട് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു.



