മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാക്കി അറബ് രാജ്യങ്ങളെ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു (Russia Accuses US Israel Arab War). ഇറാനെതിരായ തുടർച്ചയായ ആക്രമണങ്ങളിലൂടെ മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന് പകരം അത് സങ്കീർണ്ണമാക്കാനാണ് ഇവരുടെ ശ്രമമെന്നും റഷ്യ കുറ്റപ്പെടുത്തി.
ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കുകയും അതുവഴി ചില അറബ് രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ തിരിച്ചടി നൽകാൻ ഇറാനെ പ്രേരിപ്പിക്കുകയുമാണ് യുഎസും ഇസ്രായേലും ചെയ്യുന്നത്. ഇതിലൂടെ ഉണ്ടായ മനുഷ്യജീവന്റെയും സ്വത്തുക്കളുടെയും നഷ്ടത്തിൽ റഷ്യ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മറ്റാരുടെയോ താൽപ്പര്യങ്ങൾക്ക് വേണ്ടി അറബ് ലോകത്തെ യുദ്ധത്തിലേക്ക് തള്ളിവിടാനാണ് ഈ നീക്കമെന്നും റഷ്യ ആരോപിക്കുന്നു.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക മാത്രമാണ് മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള ഏക പോംവഴിയെന്നും എന്നാൽ നിലവിൽ അതിനുള്ള സൂചനകളൊന്നും കാണുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ നീക്കങ്ങൾ വലിയ പ്രാദേശിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകുന്നു.
Summary: Russia’s Foreign Ministry has accused the US and Israel of deliberately attempting to draw Arab nations into the ongoing conflict through their strikes on Iran.

