ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കി പ്രമുഖ താരങ്ങളും കമന്റേറ്റർമാരും ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു (PSL vs IPL). ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോകുന്ന താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധസാഹചര്യങ്ങളും ഇന്ധനക്ഷാമവും കാരണം കാണികളില്ലാതെയാണ് പിഎസ്എൽ മത്സരങ്ങൾ നടക്കുന്നത്. ഇതിനിടയിലാണ് താരങ്ങളുടെ ഈ കൊഴിഞ്ഞുപോക്ക് പാകിസ്ഥാൻ ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കുന്നത്.
സിംബാബ്വെ താരം ബ്ലെസിംഗ് മുസറബാനി, ലങ്കൻ ഓൾറൗണ്ടർ ദാസുൻ ഷനക, ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ എന്നിവരാണ് പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് പോകാൻ തീരുമാനിച്ചത്. മുസ്തഫിസുർ റഹ്മാന് പകരക്കാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണ് മുസറബാനി ചേരുന്നത്. സാം കറന് പകരക്കാരനായി ഷനക രാജസ്ഥാൻ റോയൽസിലും നഥാൻ എല്ലിസിന് പകരക്കാരനായി സ്പെൻസർ ജോൺസൺ ചെന്നൈ സൂപ്പർ കിംഗ്സിലും എത്തും. നേരത്തെ ഇവർ വിവിധ പിഎസ്എൽ ഫ്രാഞ്ചൈസികളുമായി കരാറിലായിരുന്നു.
കളിക്കാർക്ക് പുറമെ കമന്റേറ്റർമാരും ഐപിഎല്ലിലേക്ക് ചുവടുമാറ്റുകയാണ്.
ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ് പിഎസ്എൽ കമന്ററി പാനലിൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സ്റ്റാർ സ്പോർട്സിന്റെ ഐപിഎൽ പാനലിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹം പിഎസ്എൽ പാതിവഴിയിൽ ഉപേക്ഷിക്കാനാണ് സാധ്യത. നിലവിലെ യുദ്ധസമാനമായ സാഹചര്യത്തിൽ പിഎസ്എൽ ഉദ്ഘാടന ചടങ്ങ് പോലും റദ്ദാക്കേണ്ടി വന്നത് ടൂർണമെന്റിന്റെ ശോഭ കെടുത്തിയിരിക്കുകയാണ്.

