ലണ്ടൻ: ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ സഹോദരൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സറെ (66) പോലീസ് വിട്ടയച്ചു (Prince Andrew Released After Arrest). ഏകദേശം 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. പൊതുപദവി ദുരുപയോഗം ചെയ്തെന്ന ഗുരുതരമായ ആരോപണത്തിലാണ് ആൻഡ്രൂവിനെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ 66-ാം ജന്മദിനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
യുകെ ട്രേഡ് എൻവോയ് ആയി സേവനമനുഷ്ഠിക്കവെ, ഗവൺമെന്റിന്റെ രഹസ്യരേഖകൾ എപ്‌സ്റ്റീന് കൈമാറി എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. തെംസ് വാലി പോലീസ് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ‘റിലീസ്ഡ് അണ്ടർ ഇൻവെസ്റ്റിഗേഷൻ’ എന്ന വ്യവസ്ഥയിലാണ് ആൻഡ്രൂവിനെ വിട്ടയച്ചത്. അതായത്, അദ്ദേഹത്തിനെതിരെ നിലവിൽ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുമെന്നും ഏത് സമയത്തും വീണ്ടും ഹാജരാകേണ്ടി വരുമെന്നും പോലീസ് വ്യക്തമാക്കി. മൗണ്ട് ബാറ്റൺ-വിൻഡ്‌സറുടെ നോർഫോക്കിലെയും വിൻഡ്‌സറിലെയും വസതികളിൽ പോലീസ് പരിശോധന നടത്തി.
തന്റെ സഹോദരന്റെ അറസ്റ്റിൽ രാജാവ് ചാൾസ് മൂന്നാമൻ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. “നിയമം അതിന്റെ വഴിക്ക് പോകട്ടെ” എന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണത്തോട് കൊട്ടാരം പൂർണ്ണമായും സഹകരിക്കുമെന്നും അറിയിച്ചു. ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബ്രിട്ടീഷ് രാജകുടുംബാംഗം അറസ്റ്റിലാകുന്നത്. അതേസമയം, ആൻഡ്രൂവിനെ വിട്ടയച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സമാന്തരമായി മറ്റ് ഏജൻസികളും പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സംഭവത്തെ ‘വളരെ സങ്കടകരമായ ഒന്ന്’ എന്നാണ് വിശേഷിപ്പിച്ചത്.
Summary: Former Prince Andrew has been released under investigation after 11 hours of police questioning regarding misconduct in public office.

