ലാഹോർ: പാകിസ്ഥാൻ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് പാകിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായ്ക്ക് വൻതുക പിഴ (PCB Penalty Naseem Shah). 20 ദശലക്ഷം പാകിസ്ഥാൻ രൂപയാണ് (ഏകദേശം 71,000 ഡോളർ) പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിഴയായി ചുമത്തിയത്. സെൻട്രൽ കോൺട്രാക്ട് ലംഘിച്ചതിനും സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനുമാണ് നടപടി.
പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മറിയം നവാസ് പങ്കെടുത്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു നസീം ഷായുടെ എക്സ് പോസ്റ്റ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഇന്ധനക്ഷാമത്തിലൂടെയും കടന്നുപോകുമ്പോൾ ഗാലറിയിൽ കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്ന മത്സരത്തിൽ മുഖ്യമന്ത്രി എന്തിനാണ് എത്തുന്നതെന്ന് താരം ചോദിച്ചിരുന്നു. “അവർ ലോർഡ്സിലെ രാജ്ഞിയെപ്പോലെയാണോ പരിഗണിക്കപ്പെടുന്നത്?” എന്നായിരുന്നു വിവാദമായ പരാമർശം.
പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്ത താരം, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും മാനേജ്മെന്റ് ടീമാണ് പോസ്റ്റ് ഇട്ടതെന്നും വിശദീകരണം നൽകി. എന്നാൽ പിസിബി അച്ചടക്ക സമിതിക്ക് മുൻപാകെ ഹാജരായ നസീം ഷാ നിരുപാധികം മാപ്പപേക്ഷിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴയാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നസീം ഷായുടെ എട്ട് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണിത്. താരത്തിന്റെ സോഷ്യൽ മീഡിയ അഡ്വൈസറെ പിസിബി ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.

