കൊളംബോ: 2026 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത നടപടികളുമായി പാക് ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‌വി (PCB Chairman Mohsin Naqvi). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ ചിരവൈരികളെ തകർത്തത്. ടി20 ഫോർമാറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. പാക് ബാറ്റിംഗ് നിരയുടെ ദയനീയ തകർച്ച നേരിട്ട് കണ്ട മൊഹ്സിൻ നഖ്‌വി മത്സരം അവസാനിക്കുന്നതിന് മുൻപേ സ്റ്റേഡിയം വിട്ടിരുന്നു.
ടീമിന്റെ പ്രകടനം തികച്ചും നിരാശാജനകമാണെന്നും പ്രധാന മത്സരങ്ങളിലെ ഇത്തരം തകർച്ചകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ടീം മാനേജർ നവേദ് അക്രം ചീമയെ അറിയിച്ചു. ഇന്ത്യ ഉയർത്തിയ 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ വെറും 114 റൺസിനാണ് പുറത്തായത്. ലോകകപ്പിലെ തുടർച്ചയായ പരാജയങ്ങളിൽ രോഷാകുലനായ നഖ്‌വി, ടീമിൽ അഴിച്ചുപണി നടത്താൻ മാനേജ്‌മെന്റിന് കർശന നിർദ്ദേശം നൽകി കഴിഞ്ഞു.
ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ നായകൻ ബാബർ അസം, പേസർ ഷഹീൻ അഫ്രീദി എന്നിവരെ അടുത്ത മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് സൂചന. ബുധനാഴ്ച നമീബിയക്കെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിൽ സൽമാൻ മിർസ, നസീം ഷാ, ഫഖർ സമാൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും. നമീബിയക്കെതിരെ പരാജയപ്പെട്ടാൽ പാകിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾ അവസാനിക്കും.
Summary: PCB Chairman Mohsin Naqvi expressed his fury over Pakistan’s 61-run defeat to India in the T20 World Cup 2026.



