അതിർത്തി കടന്നുള്ള ആക്രമണങ്ങളും താലിബാൻ സേന പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന റിപ്പോർട്ടുകളും പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചു (Pakistan Afghanistan War 2026). പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് അഫ്ഗാനിസ്ഥാനെതിരെ ‘തുറന്ന യുദ്ധം’ പ്രഖ്യാപിച്ചത്.
‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ (Operation Ghazab Lil Haq): അഫ്ഗാൻ താലിബാൻ സേനയുടെ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ച സൈനിക നീക്കമാണിത്. ഇതിന്റെ ഭാഗമായി കാബൂൾ, കന്ദഹാർ, പക്തിയ എന്നിവിടങ്ങളിലെ താലിബാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് വ്യോമസേന ശക്തമായ വ്യോമാക്രമണം നടത്തി.
വെള്ളിയാഴ്ച പുലർച്ചെ കാബൂളിൽ കനത്ത സ്ഫോടന ശബ്ദങ്ങളും വിമാനങ്ങളുടെ ഇരമ്പലും കേട്ടതായി റിപ്പോർട്ടുകളുണ്ട്. താലിബാൻ ഭരണകൂടത്തിന്റെ ആസ്ഥാനമായ കാബൂളിന് നേരെ നടന്ന ഈ ആക്രമണം യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. പാകിസ്ഥാന്റെ 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാക് സൈനികരെ വധിച്ചതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ പാകിസ്ഥാൻ ഈ വാർത്ത നിഷേധിക്കുകയും 133 താലിബാൻ പോരാളികളെ വധിച്ചതായി അവകാശപ്പെടുകയും ചെയ്തു.
“ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. ഇനി നിങ്ങൾക്കും ഞങ്ങൾക്കും ഇടയിൽ തുറന്ന യുദ്ധമായിരിക്കും” എന്നാണ് പാക് പ്രതിരോധ മന്ത്രി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. താലിബാൻ അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി അതിർത്തിയിലെ ഡ്യൂറൻഡ് ലൈനിനെ (Durand Line) ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു. പാകിസ്ഥാനിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ മണ്ണാണെന്ന പാകിസ്ഥാന്റെ ആരോപണമാണ് നിലവിലെ സംഘർഷത്തിന് പ്രധാന കാരണം.

