കാബൂൾ: തർക്കപ്രദേശമായ ഡ്യൂറണ്ട് ലൈനിലെ അതിർത്തി പോസ്റ്റുകൾ പാകിസ്ഥാൻ സേനയിൽ നിന്നും തിരിച്ചുപിടിച്ചതായി താലിബാൻ. ദിവസങ്ങൾ നീണ്ട ശക്തമായ ഏറ്റുമുട്ടലിന് ശേഷമാണ് തെക്ക്, കിഴക്കൻ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ചെക്ക്‌പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലായതെന്ന് താലിബാൻ ചൊവ്വാഴ്ച അവകാശപ്പെട്ടു.(Pak-Afghanistan conflict, Taliban says it has recaptured Pakistani border posts on the Durand Line)
കാണ്ഡഹാർ പ്രവിശ്യയിലെ ഷോറാബക് മേഖലയിൽ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ താലിബാന്റെ കാലാൾപ്പടയും പീരങ്കിപ്പടയും സംയുക്തമായി നടത്തിയ ആക്രമണമാണ് പാക് സേനയെ പിന്നോട്ടടിച്ചത്. കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ സൈന്യം പിടിച്ചെടുത്ത അഞ്ചോളം പോസ്റ്റുകൾ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം ഇപ്പോൾ തങ്ങൾക്കാണെന്ന് താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി.
സാബുൾ, ഖോസ്റ്റ്, കാണ്ഡഹാർ പ്രവിശ്യകളിലെ അതിർത്തി പോസ്റ്റുകളിലാണ് നിലവിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. പാകിസ്ഥാൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അഫ്ഗാനിസ്ഥാൻ ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
ഏറ്റുമുട്ടലിൽ കുറഞ്ഞത് 13 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും 23 പേർക്ക് പരിക്കേറ്റതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ മരണസംഖ്യയെക്കുറിച്ചോ സൈനികരെ കാണാതായതിനെക്കുറിച്ചോ പാകിസ്ഥാൻ സർക്കാരോ സൈന്യമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും വേർതിരിക്കുന്ന 2,640 കിലോമീറ്റർ നീളമുള്ള അതിർത്തി രേഖയായ ഡ്യൂറണ്ട് ലൈൻ കാലങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കവിഷയമാണ്.

