പ്യോങ്‌യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന വാർഷിക സൈനികാഭ്യാസമായ ‘ഫ്രീഡം ഷീൽഡിന്’ മറുപടിയായി അത്യാധുനികമായ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം പരീക്ഷിച്ച് ഉത്തരകൊറിയ. പത്ത് ബാലിസ്റ്റിക് മിസൈലുകൾ ഒരേസമയം വിക്ഷേപിച്ചതിന് പിന്നാലെയാണ് ആണവായുധ ശേഷിയുള്ള ഈ റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതായി അറിയിച്ചത്.(North Korea tests ‘multiple rocket launcher system’ after 10 missiles)
420 കിലോമീറ്റർ ദൂരപരിധിയുള്ള തന്ത്രപരമായ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ലോഞ്ചറുകൾ. 360 കിലോമീറ്ററിലധികം അകലെയുള്ള കിഴക്കൻ കടലിലെ ഒരു ദ്വീപിനെ ലക്ഷ്യമാക്കിയാണ് റോക്കറ്റുകൾ തൊടുത്തത്.
തന്റെ മകൾ ജു എയോടൊപ്പമാണ് കിം ജോങ് ഉൻ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത്. ദക്ഷിണ കൊറിയയിലെ ശത്രുതാ കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വെക്കാൻ ഈ സംവിധാനത്തിന് സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്ത്രപരമായ ആണവായുധങ്ങളുടെ വിനാശകരമായ ശക്തിയെക്കുറിച്ച് ശത്രുക്കൾക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ഈ പരീക്ഷണമെന്ന് കിം വ്യക്തമാക്കി.

