ടോക്കിയോ/സോൾ: പോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സുനാൻ മേഖലയിൽ നിന്ന് ഉച്ചയ്ക്ക് 1.20-ഓടെയാണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത് (North Korea missile launch March 2026). വിവിധ ദൂരപരിധിയുള്ള മിസൈലുകൾ ഇതിലുണ്ടെന്നാണ് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് നൽകുന്ന വിവരം.
വിക്ഷേപിച്ച മിസൈലുകളിൽ ചിലത് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (EEZ) തൊട്ടുപുറത്തായാണ് പതിച്ചത്. ഇതേത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന സൈനികാഭ്യാസത്തെ തങ്ങളെ ആക്രമിക്കാനുള്ള തയ്യാറെടുപ്പായാണ് ഉത്തര കൊറിയ കാണുന്നത്. ഇതിനുള്ള മുന്നറിയിപ്പായാണ് ഒരേസമയം പത്തോളം മിസൈലുകൾ വിക്ഷേപിച്ചത്.
ഉത്തര കൊറിയയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. അമേരിക്ക, ജപ്പാൻ എന്നിവരുമായി ചേർന്നാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
ഉയർന്ന പരിധിയിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിലൂടെ തങ്ങളുടെ പക്കൽ വൻകരകൾ താണ്ടി ആക്രമണം നടത്താനുള്ള പ്രഹരശേഷിയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് കിം ജോങ് ഉന്നിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തര കൊറിയ തങ്ങളുടെ മിസൈൽ പരീക്ഷണങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
Story Summary: North Korea fired around ten ballistic missiles towards the East Sea as a response to the joint military exercises by the US and South Korea. Some missiles reportedly landed near Japanese waters. South Korea and Japan have stepped up surveillance, with the Japanese Prime Minister’s office issuing an emergency alert.

