മെക്സിക്കോ സിറ്റി: അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മീസിൽസ് കേസുകൾ കുത്തനെ ഉയർന്നതോടെ അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (Measles Outbreak 2026). 2026-ന്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മാത്രം ഏഴ് രാജ്യങ്ങളിലായി 1,031 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രോഗബാധയിൽ 43 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഏറ്റവും കൂടുതൽ കേസുകൾ മെക്സിക്കോയിലാണ് (740 കേസുകൾ). അമേരിക്കയിൽ 171-ഉം കാനഡയിൽ 67-ഉം കേസുകൾ സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ 78 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വാക്സിനേഷൻ ഡ്രൈവുകൾ ഊർജ്ജിതമാക്കാൻ രാജ്യങ്ങൾക്ക് നിർദ്ദേശം നൽകി.
2026 ജൂണിൽ മെക്സിക്കോ, കാനഡ, യുഎസ് എന്നിവിടങ്ങളിലായി ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇരിക്കെ രോഗം പടരുന്നത് സംഘാടകരെ ആശങ്കയിലാഴ്ത്തുന്നു. ട്രംപ് ഭരണകൂടം ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് പിന്മാറിയത് മേഖലയിലെ ആരോഗ്യ ഏകോപനത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. നവംബറിൽ കാനഡയ്ക്ക് ‘അഞ്ചാംപനി രഹിത രാജ്യം’ എന്ന പദവി നഷ്ടമായിരുന്നു.
നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്ന വേഗത കണക്കിലെടുത്ത് കർശനമായ നിരീക്ഷണത്തിന് പി.എ.എച്ച്.ഒ ആഹ്വാനം ചെയ്തു.

