ലണ്ടൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നതിൽ നാറ്റോ സഖ്യകക്ഷികൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സഖ്യത്തിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പത്രത്തിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയത്.(NATO is just a paper tiger, Trump warns of leaving the alliance)
നാറ്റോ സഖ്യം ഒരു “കടലാസ് പുലി” മാത്രമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. പ്രതിരോധ ഉടമ്പടിയിൽ നിന്ന് അമേരിക്കയെ മാറ്റുന്നത് ഇപ്പോൾ പുനർചിന്തയ്ക്ക് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുടെ വിശ്വാസ്യതയിൽ തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടന്റെ യുദ്ധക്കപ്പലുകളുടെ അവസ്ഥയെ ട്രംപ് നേരിട്ട് വിമർശിച്ചു. “നിങ്ങൾക്ക് ഒരു നാവികസേന പോലുമില്ല. നിങ്ങൾ തീരെ പഴയതായിപ്പോയി, പ്രവർത്തിക്കാത്ത വിമാനവാഹിനിക്കപ്പലുകളാണ് നിങ്ങൾക്കുള്ളത്,” എന്ന് ട്രംപ് പരിഹസിച്ചു.
പ്രതിരോധ മേഖലയിലെ ചെലവ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വർദ്ധിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് പുച്ഛത്തോടെയാണ് മറുപടി നൽകിയത്. “അദ്ദേഹം എന്ത് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല. എന്ത് വേണമെങ്കിലും ചെയ്യാം, അതൊന്നും ഒരു വിഷയമല്ല. സ്റ്റാർമർക്ക് വേണ്ടത് ഊർജ്ജവില കുതിച്ചുയരാൻ കാരണമാകുന്ന ചിലവേറിയ കാറ്റാടി യന്ത്രങ്ങൾ മാത്രമാണ്,” എന്ന് ട്രംപ് പറഞ്ഞു.

