ബെയ്റൂത്ത്: യുഎസും ഇറാനും തമ്മിൽ ധാരണയായ വെടിനിർത്തൽ കരാറിനെ അനിശ്ചിതത്വത്തിലാക്കി ലെബനനിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം (Israel Lebanon War 2026). ആക്രമണത്തിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂത്ത് ഉൾപ്പെടെ നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ടയർ നഗരത്തിലെ ജനവാസ മേഖലയിലുള്ള ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ തകർന്നു. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ നടത്തുന്നത് ‘കാടത്തം’ ആണെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ വിശേഷിപ്പിച്ചു.
ഇസ്രയേൽ അതിക്രമത്തിന് മറുപടിയായി വടക്കൻ ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ലെബനനിലെ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാൻ തടഞ്ഞു. വെടിനിർത്തൽ ധാരണയുടെ ഭാഗമായി കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് രാവിലെ രണ്ട് ടാങ്കറുകളെ കടത്തിവിട്ട ശേഷം മറ്റുള്ളവയുടെ ഗതാഗതം ഇറാൻ നിർത്തിവെക്കുകയായിരുന്നു. ഇത് ആഗോള എണ്ണ വിപണിയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഇസ്രയേലിന്റെ പ്രകോപനം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Story Summary:
Israel launched massive airstrikes across Lebanon, killing at least 89 people and injuring over 700, threatening the US-Iran ceasefire deal. Attacks hit nearly 100 locations, including Beirut and Tyre. Lebanon’s President Joseph Aoun condemned the strikes as barbaric. In retaliation, Iran has halted oil tanker traffic through the Strait of Hormuz, violating a key ceasefire condition in response to continued Israeli aggression. Hezbollah also intensified rocket strikes on northern Israel.

