ന്യൂഡൽഹി: ഇസ്രയേലും അമേരിക്കയും ആക്രമണം തുടർന്നാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഇറാനെതിരെ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇറാനിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഈ വിവരം പുറത്തുവിട്ടത്.(Iran threatens to destroy Israel’s Dimona nuclear facility)
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രഹസ്യകേന്ദ്രം
ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഷിമോൺ പെരെസ് നെഗേവ് ആണവ ഗവേഷണകേന്ദ്രമാണ് ‘ഡിമോണ’ എന്നറിയപ്പെടുന്നത്. ബീർഷെബ നഗരത്തിന് 30 കിലോമീറ്റർ അകലെയാണിത്. ജോർദാൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്ററും ഈജിപ്തിൽ നിന്ന് 75 കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരം.
ഔദ്യോഗികമായി ഗവേഷണ കേന്ദ്രമെന്ന് വിളിക്കപ്പെടുമ്പോഴും ഇസ്രയേലിന്റെ ആണവായുധ വികസനത്തിന്റെ കേന്ദ്രമാണിതെന്ന് പറയപ്പെടുന്നു. 1986-ൽ അവിടെ ജോലി ചെയ്തിരുന്ന മോർഡെകായ് വാനുനു ആണ് ഇതിന്റെ രഹസ്യങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയത്.ഇസ്രയേൽ ആണവ നിരോധന ഉടമ്പടിയിൽ ഒപ്പുവെക്കാത്തതിനാൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് ഇവിടെ പരിശോധന നടത്താൻ അധികാരമില്ല.
ഡിമോണ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കവും ഇസ്രയേലിന് മാത്രമല്ല, അയൽരാജ്യങ്ങളായ ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലും കനത്ത റേഡിയേഷൻ ഭീഷണിയും പാരിസ്ഥിതിക ദുരന്തവും സൃഷ്ടിക്കും. ഇറാന് മിസൈലുകൾ ഉപയോഗിച്ച് ദൂരപരിധി മറികടക്കാൻ ശേഷിയുണ്ടെങ്കിലും ഡിമോണയുടെ സുരക്ഷാ കവചം ഭേദിക്കുക എളുപ്പമല്ലെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

