ജനീവ: ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ നടക്കവെ, അമേരിക്കയ്ക്കെതിരെ പടയൊരുക്കത്തിന്റെ സൂചന നൽകി ഇറാന്റെ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ് (Ayatollah Khamenei vs Donald Trump). ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളെ ലക്ഷ്യം വെച്ചായിരുന്നു ഖമനയ്‌യുടെ പ്രതികരണം.
“യുദ്ധക്കപ്പലുകൾ അയക്കുമെന്ന് അമേരിക്ക എപ്പോഴും പറയുന്നു. എന്നാൽ ആ യുദ്ധക്കപ്പലുകളെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ അതിനേക്കാൾ അപകടകാരികളാണ്,” ഖമനയ് എക്സിൽ (X) കുറിച്ചു.
ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടേതാണെന്ന ട്രംപിന്റെ അവകാശവാദത്തെ ഖമനയ് തള്ളി. അതിശക്തമായ സൈന്യത്തിന് അപ്രതീക്ഷിത പ്രഹരമേറ്റാൽ പിന്നീട് എഴുന്നേൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരുമായാണ് ചർച്ച നടത്തുന്നത്. ചർച്ചകൾ പുരോഗമിക്കുമ്പോഴും ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ എന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
നീതിപൂർവ്വമായ കരാറിന് തയ്യാറാണെങ്കിലും അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ ആവർത്തിച്ചു.
മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസവും സമാധാന ചർച്ചകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്ന ട്രംപിന്റെ തന്ത്രത്തിനെതിരെ ആഗോളതലത്തിൽ ആശങ്ക ഉയരുന്നുണ്ട്.



