ടെഹ്‌റാൻ: ഇറാന്റെ പ്രതിരോധം, വിദേശനയം, ആണവ പദ്ധതികൾ എന്നിവയിൽ അന്തിമ തീരുമാനമെടുക്കുന്ന സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി (Iran New Security Council Secretary) മുഹമ്മദ് ബാഖർ സോൾഖാദറിനെ നിയമിച്ചുകൊണ്ട് ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് ഉത്തരവിറക്കി. കഴിഞ്ഞ വാരം ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുതിർന്ന നേതാവ് അലി ലാറിജാനിയുടെ ഒഴിവിലേക്കാണ് സോൾഖാദർ എത്തുന്നത്.
ഇറാന്റെ എക്സ്പീഡിയൻസി കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സോൾഖാദർ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ സൈനിക-സുരക്ഷാ മേഖലകളിൽ ഇദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്.
ഇറാന്റെ മുൻ പാർലമെന്റ് സ്പീക്കറും രാജ്യത്തെ കരുത്തനായ നേതാവുമായിരുന്ന അലി ലാറിജാനി മാർച്ച് 17-ന് ടെഹ്‌റാനിലുണ്ടായ ഇസ്രയേൽ മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.ഇറാന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്ന സമിതിയാണിത്. നിലവിലെ പശ്ചിമേഷ്യൻ സാഹചര്യത്തിൽ സോൾഖാദറിന്റെ നിയമനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തങ്ങളുടെ സുരക്ഷാ തലവനെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
News Summary:
Iran has appointed former Revolutionary Guard commander Mohammad Baqer Zolqadr as the new Secretary of the Supreme National Security Council (SNSC). He succeeds Ali Larijani, the influential former Parliament Speaker who was killed in an Israeli airstrike in Tehran on March 17, 2026. Zolqadr, who previously served as the Secretary of the Expediency Council and held top positions in the IRGC, now takes charge of Iran’s defense, foreign policy, and nuclear strategy during a period of intense regional tension.

