ദോഹ: തെക്കൻ ഇറാനിൽ ഞായറാഴ്ച രാവിലെ ഭൂചലനം (Iran Earthquake) അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 8:11-ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് അറിയിച്ചു. ഭൂകമ്പ മാപിനിയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഈ ചലനം ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
ഭൂചലനത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങിയതായി റിപ്പോർട്ടുകളുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കാര്യമായ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാനിലുണ്ടായ ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ദുബായ്, റാസൽഖൈമ തുടങ്ങിയ എമിറേറ്റ്‌സുകളിലൊന്നും നേരിയ പ്രകമ്പനം പോലും അനുഭവപ്പെട്ടില്ലെന്ന് താമസക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ ഭൂകമ്പ സാധ്യതയുള്ള മേഖലയായതിനാൽ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടോ എന്ന് അധികൃതർ നിരീക്ഷിച്ചുവരികയാണ്.

