റിയാദ്: മധ്യപൂർവേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു (Indian Killed in Riyadh). മാർച്ച് 18 ബുധനാഴ്ച നടന്ന ആക്രമണത്തിലാണ് ഇദ്ദേഹം മരിച്ചതെന്ന് റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഇറാൻ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഇവ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്ക് ഭാഗത്തുള്ള ഒരു റിഫൈനറിക്ക് സമീപമാണ് പതിച്ചത്. ഈ അവശിഷ്ടങ്ങൾ വീണാണ് ഇന്ത്യൻ പൗരൻ മരിച്ചതെന്നാണ് നിഗമനം.
ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ റിയാദിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടത്. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് എംബസി ‘എക്സ്’ (X) പോസ്റ്റിലൂടെ അറിയിച്ചു.
ഈ സംഭവം പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സൗദിയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Story Summary:
An Indian national was killed in Riyadh, Saudi Arabia, on March 18, 2026, due to falling debris from intercepted Iranian ballistic missiles. The Indian Embassy in Riyadh confirmed the death and is coordinating with the family to repatriate the remains. The attack was Iran’s retaliation following Israeli strikes on its South Pars gas field. This is the first reported Indian casualty in Saudi Arabia linked to the ongoing Middle East conflict.

