മ്യൂണിച്ച്: റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യയിൽ നിന്ന് പുതിയതായി എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യ വാഷിംഗ്ടണിന് ഉറപ്പ് നൽകിയതായി മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ മാർക്കോ റൂബിയോ വെളിപ്പെടുത്തി. മോദി സർക്കാരും അമേരിക്കയിലെ പുതിയ ട്രംപ് ഭരണകൂടവും തമ്മിലുണ്ടാക്കിയ വ്യാപാര ധാരണകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.(India will not buy more oil from Russia, US reveals)
നിലവിലുള്ളതിലധികം എണ്ണ റഷ്യയിൽ നിന്നും വാങ്ങിക്കില്ലെന്ന് ഇന്ത്യയിൽ നിന്നും അമേരിക്കയ്ക്ക് ഉറപ്പ് ലഭിച്ചതായി റൂബിയോ വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഊർജ്ജ വരുമാനം തടയാൻ യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് അമേരിക്ക നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിത്. റഷ്യൻ എണ്ണയ്ക്ക് മേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനോട് യൂറോപ്പും ഇന്ത്യയും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ഈ വെളിപ്പെടുത്തലുകൾക്കിടെ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മ്യൂണിച്ചിൽ നിലപാട് വ്യക്തമാക്കി. ഇന്ത്യ എന്നും ‘തന്ത്രപരമായ സ്വയംഭരണത്തിൽ’ വിശ്വസിക്കുന്നുവെന്നും എണ്ണക്കമ്പനികൾ വിപണിയിലെ ലഭ്യതയും വിലയും പരിഗണിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ റഷ്യ എത്രത്തോളം ഗൗരവത്തിലാണെന്ന് ഉറപ്പില്ലെന്ന് റൂബിയോ പറഞ്ഞു. സമാധാന ചർച്ചകൾക്കായി റഷ്യ സമയം നീട്ടിക്കൊണ്ടുപോകുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം മ്യൂണിച്ചിൽ അഭിപ്രായപ്പെട്ടു.



