പാരിസ്: വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലുണ്ടായ ആക്രമണത്തിൽ ഒരു ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്ഥിരീകരിച്ചു (French Soldier Killed Iraq Attack). ചീഫ് വാറന്റ് ഓഫീസർ അർനോഡ് ഫ്രിയോൺ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റ് നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അംഗീകരിക്കാനാവില്ലെന്നും മാക്രോൺ വ്യക്തമാക്കി.
യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പ്രതിഫലനങ്ങൾ ഇറാഖിലും ശക്തമാകുകയാണ്. ഇറാഖിലെ അന്താരാഷ്ട്ര സഖ്യസേനയുടെ ഭാഗമായി 2015 മുതൽ ഫ്രഞ്ച് സൈനികർ അവിടെയുണ്ട്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിനാണ് അവർ അവിടെ നിലയുറപ്പിച്ചിരിക്കുന്നതെന്നും ഇറാന്റെ പേരിൽ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും മാക്രോൺ എക്‌സിൽ കുറിച്ചു. ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ ഉൾപ്പെട്ട ‘ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
ഇറാഖിലെ അമേരിക്കൻ താല്പര്യങ്ങൾക്കും സൈനിക താവളങ്ങൾക്കും എതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇർബിലിലെ നാറ്റോ ഉദ്യോഗസ്ഥർ താമസിക്കുന്ന ഇറ്റാലിയൻ സൈനിക താവളത്തിന് നേരെയും കഴിഞ്ഞ ദിവസം വ്യോമാക്രമണം ഉണ്ടായിരുന്നു. ഫ്രഞ്ച് താല്പര്യങ്ങൾ ഇറാഖിലും മേഖലയിലും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്ന് ഇറാൻ അനുകൂല ഗ്രൂപ്പായ അഷാബ് അഹ്ലുൽ കഹ്ഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഖലയിൽ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫ്രാൻസ് തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ‘ചാൾസ് ഡി ഗാൾ’ മെഡിറ്ററേനിയൻ കടലിലേക്ക് വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സൈപ്രസിലേക്ക് കൂടുതൽ വ്യോമ പ്രതിരോധ യൂണിറ്റുകളെ അയക്കുമെന്നും മാക്രോൺ നേരത്തെ അറിയിച്ചിരുന്നു.
Summary: A French soldier, Chief Warrant Officer Arnaud Frion, was killed and several others were wounded in an attack in the Erbil region of northern Iraq. French President Emmanuel Macron condemned the strike, emphasizing that French forces are in Iraq to fight terrorism and that the conflict with Iran does not justify such attacks.

