കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റ് മാധ്യമങ്ങളിലും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവരങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.(Fake news campaign, Kuwait issues warning to media
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്ന മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിലാണ്. രാജ്യം അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് പ്രൊഫഷണൽ ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. രാജ്യത്തിന്റെ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകരോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

