റിയാദ്: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) കരുത്തിൽ അൽ നസർക്ക് വീണ്ടും വിജയം. സൗദി പ്രോ ലീഗിൽ നടന്ന പോരാട്ടത്തിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള അൽ നജ്മയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് (5-2) അൽ നസർ തകർത്തത്. പരിക്കിനെത്തുടർന്ന് ഫെബ്രുവരി മുതൽ വിശ്രമത്തിലായിരുന്ന റൊണാൾഡോ, രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അൽ നജ്മയാണ് അപ്രതീക്ഷിത ലീഡ് എടുത്തത്. 44-ാം മിനിറ്റിൽ രാകാൻ അൽ തുലൈഹിയിലൂടെ അവർ മുന്നിലെത്തി. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് അബ്ദുള്ള അൽ ഹംദാൻ, സാഡിയോ മാനെ എന്നിവർ നേടിയ ഗോളുകളിലൂടെ അൽ നസർ ലീഡ് പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫെലിപ്പെ കാർഡോസോയിലൂടെ അൽ നജ്മ ഒപ്പമെത്തിയെങ്കിലും (2-2), 56-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ അൽ നസറിനെ വീണ്ടും മുന്നിലെത്തിച്ചു.
73-ാം മിനിറ്റിൽ തന്റെ രണ്ടാമത്തെ ഗോൾ കൂടി നേടി 41-കാരനായ റൊണാൾഡോ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് സാഡിയോ മാനെ തന്റെ രണ്ടാമത്തെ ഗോൾ കൂടി നേടിയതോടെ അൽ നസറിന്റെ ഗോൾ പട്ടിക പൂർത്തിയായി. ലീഗിൽ അൽ നസറിന്റെ തുടർച്ചയായ 13-ാം വിജയമാണിത്. 27 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള അൽ നസർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലിനേക്കാൾ 6 പോയിന്റ് മുന്നിലാണ് അവർ. പരിക്കിനെത്തുടർന്ന് കഴിഞ്ഞ രണ്ട് ലീഗ് മത്സരങ്ങളും പോർച്ചുഗലിന്റെ സൗഹൃദ മത്സരങ്ങളും റൊണാൾഡോയ്ക്ക് നഷ്ടമായിരുന്നു. എന്നാൽ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിക്കൊണ്ട് താരം ആരാധകർക്ക് ആവേശം പകർന്നു.
Summary
Cristiano Ronaldo made a spectacular return from a month-long injury layoff, scoring twice in the second half to lead Al Nassr to a 5-2 victory over Al Najma in the Saudi Pro League. Despite Al Najma taking an early lead, goals from Abdullah Al Hamdan and Sadio Mane put Al Nassr ahead. The 41-year-old Ronaldo converted a penalty in the 56th minute and added another in the 73rd, while Mane completed the rout in stoppage time. This marks Al Nassr’s 13th consecutive league win, keeping them at the top of the table with 70 points.

