ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ, 300 അംഗ പാർലമെന്റിൽ 212 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയത്. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബിഎൻപി വീണ്ടും ഭരണചക്രം തിരിക്കാനൊരുങ്ങുന്നത്.(BNP wins in Bangladesh Elections 2026, Jamaat-e-Islami fails to reach 100)
212 സീറ്റുകൾ നേടി ബി എൻ പി സഖ്യം വിജയിച്ചു. ജമാഅത്തെ ഇസ്ലാമി 77 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻ സി പി വൻ പ്രതീക്ഷയോടെ എത്തിയെങ്കിലും വെറും 4 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. ബിഎൻപി അധ്യക്ഷനും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാൻ മത്സരിച്ച ബോഗ്ര, ധാക്ക-17 എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും വിവേചനരഹിതമായ പുതിയ ബംഗ്ലാദേശിന്റെ നിർമ്മാണത്തിനുമായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിൽ ജയിച്ച ഏഴ് വനിതാ സ്ഥാനാർത്ഥികളിൽ ആറുപേരും ബിഎൻപിയിൽ നിന്നുള്ളവരാണ്. തിരഞ്ഞെടുപ്പിനൊപ്പം നടന്ന ചരിത്രപരമായ ഭരണഘടനാ ഹിതപരിശോധനയിലും ജനം മാറ്റത്തിനൊപ്പം നിന്നു. ഒരാൾക്ക് പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രിയാകാൻ കഴിയൂ എന്ന നിയമ ഭേദഗതിക്ക് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചു. പാർലമെന്റിന് 100 അംഗങ്ങളുള്ള പുതിയ ഉപരിസഭ രൂപീകരിക്കാനുള്ള തീരുമാനവും ജനങ്ങൾ വോട്ടിലൂടെ അംഗീകരിച്ചു.



