ധാക്ക: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തെത്തുടർന്ന് ഉടലെടുത്ത ആഗോള ഇന്ധനപ്രതിസന്ധി മറികടക്കാൻ കർശന നിയന്ത്രണങ്ങളുമായി ബംഗ്ലാദേശ് ( Bangladesh Energy Crisis). രാജ്യത്തെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിസമയം വെട്ടിക്കുറയ്ക്കാനും പൊതുചെലവുകൾ പരിമിതപ്പെടുത്താനും വ്യാഴാഴ്ച ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. ഇന്ധന ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയെ ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുള്ള വിലക്കയറ്റവും വിതരണത്തിലെ അനിശ്ചിതത്വവും സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.
പുതിയ നിയമപ്രകാരം സർക്കാർ ഓഫീസുകൾ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. വൈദ്യുതി ലാഭിക്കുന്നതിനായി ചന്തകളും ഷോപ്പിംഗ് മാളുകളും വൈകിട്ട് 6 മണിക്ക് തന്നെ അടയ്ക്കണം. അത്യാവശ്യമല്ലാത്ത പൊതുചെലവുകൾ ഒഴിവാക്കാനും വ്യവസായ മേഖലയിൽ അനാവശ്യമായ ലൈറ്റിംഗ് നിയന്ത്രിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രവർത്തനസമയം പുനഃക്രമീകരിക്കുന്നതിനും ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.
ഇന്ധനക്ഷാമം പരിഹരിക്കാനായി രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുകയും വാഹനങ്ങളുടെ വിൽപ്പന പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ധന വിലക്കയറ്റവും വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവും കണക്കിലെടുത്ത് ഇന്ധനവും ദ്രവീകൃത പ്രകൃതിവാതകവും (LNG) ഇറക്കുമതി ചെയ്യുന്നതിനായി 250 കോടി ഡോളറിലധികം വിദേശ സഹായം തേടുകയാണ് ബംഗ്ലാദേശ് സർക്കാർ. ഏകദേശം 17.5 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടാനുള്ള ശ്രമത്തിലാണ് ഭരണകൂടം.
Summary: Bangladesh has introduced new energy-saving measures, including shortening government office hours to 9 a.m. – 4 p.m. and closing markets by 6 p.m., due to global fuel disruptions caused by the Middle East crisis.

